ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിനിടെ നടൻ ഇന്ദ്രൻസ് അടുത്തിടെ നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞിരുന്നു. തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ താരം തന്റെ അഭിപ്രായത്തിന് ക്ഷമാപണം നടത്തി ഒരു കുറിപ്പ് എഴുതി. അടുത്തിടെ ഒരു അഭിമുഖത്തിനിടെ നടിയെ തട്ടിക്കൊണ്ടുപോയ കേസിനെ കുറിച്ച് ഇന്ദ്രൻസ് പ്രതികരിച്ചിരുന്നു. ഇതിന് പൊതുസമൂഹത്തിൽ നിന്ന് തിരിച്ചടി ലഭിച്ചു.ഇരയെ പിന്തുണയ്ക്കാത്ത ഇന്ദ്രൻസ് താരത്തെ പിന്തുണച്ചതാണ് വിവാദമായത്. കൂടാതെ ഡബ്ല്യുസിസി സംഘടനയെ താരം നിരസിച്ചതും വിവാദമായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല.
ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. എൻ്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്.
മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എൻ്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു….
എല്ലാവരോടും സ്നേഹം
ഇന്ദ്രൻസ്