മുംബൈ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ തങ്ങിയ ലക്നൗവിലെ ഹോട്ടലില്‍ തന്നെയാണ് ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളും തങ്ങിയതെന്ന് സ്ഥിതീകരിച്ചു. ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ കനിക തങ്ങിയത് ലക്നൗവില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തങ്ങിയ ഹോട്ടലിലാണെന്ന് ഉത്തര്‍പ്രദേശ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമാക്കി.
മാര്‍ച്ച് 11 മുതല്‍ നഗരത്തിലുണ്ടായിരുന്ന കനിക കപൂറിന്റെ റൂട്ട് മാപ്പ് കണ്ടെത്താന്‍ പ്രാദേശിക ഭരണകൂടത്തിലെയും യുപി ആരോഗ്യ വകുപ്പിലെയും ആയിരത്തോളം അംഗങ്ങള്‍ ഉള്‍പ്പെടുന്ന 100 ടീമുകളാണ് ശ്രമം നടത്തികൊണ്ടിരിക്കുന്നത്. കനികയുമായി സമ്പര്‍ക്കത്തില്‍ വരാനിടയുള്ള 22,000 പേരെയാണ് ശനിയാഴ്ച മാത്രം അധികൃതര്‍ പരിശോധിച്ചതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. ഹോട്ടലിലെ ഭക്ഷണശാലയില്‍ വച്ച് കനിക നിരവധി ആളുകളുമായി ഇടപഴകിയതായും റിപ്പോർട്ടുകൾ.
ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിനായി ലക്നൗവിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമും അവിടെ തങ്ങിയിരുന്നു. കോവിഡ് ഭീതിയുടെ സാഹചര്യത്തിൽ ഏകദിന പരമ്പര റദ്ദാക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ ടീം നാട്ടിലേക്കു തിരിച്ചുപോയിരുന്നു. ചട്ടമനുസരിച്ച് നാട്ടിലെത്തിയ ഉടന്‍ ടീമംഗങ്ങളെല്ലാം ക്വാറന്റീനില്‍ പ്രവേശിച്ചു. 14 ദിവസത്തോളം ഇവര്‍ ക്വാറന്റീനില്‍ തുടരും. ഇതിനിടെയാണ് താരങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ കോവിഡ് ബാധിതയും ഉണ്ടായിരുന്നതായി മനസിലായത്.