ഈ വര്‍ഷം തിയ്യറ്ററുകളിലെത്തിയ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന്, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം തിയ്യറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനായ അനൂപിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. വെഫെയര്‍ ഫിലിമിന്റെ ബാനറിൽ ദുൽഖർ തന്നെയായിരുന്നു ചിത്രത്തിന്റെ നിർമാതാവ്.
സിനിമ ഓണ്‍ലൈനിലെത്തിയതിന് തൊട്ടുപിന്നാലെ സിനിമയ്ക്കെതിരേ പരാതിയുമായി സാമൂഹിക മാധ്യമത്തിൽ രംഗത്ത് വന്നിരിക്കുകയാണ് ഒരു യുവതി. തന്റെ അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ സിനിമയില്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ട്വീറ്റ്. തുടര്‍ന്ന് മനപൂര്‍വം സംഭവിച്ചതല്ലെന്ന ക്ഷമാപണവുമായി നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി.
സിനിമയിലെ ഒരു സീനില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ആരോപണം ഉന്നയിച്ച യുവതിയുടേതാണ്. ഒരു പൊതുവേദിയിൽ ഉണ്ടാകാവുന്ന ബോഡി ഷേമിംഗിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചിത്രം സിനിമയില്‍ ഉപയോഗിച്ചതെന്നും യുവതി പറയുന്നു.
‘എന്നെ സിനിമയിൽ കാണിച്ചതിന് നന്ദി. പക്ഷേ പൊതുവേദിയില്‍ നിന്നും ഉണ്ടാകാനിടയുള്ള ബോഡി ഷേമിങില്‍ നിന്നും എന്നെ ഒഴിവാക്കി തരണം. സിനിമയിലെ ഈ രംഗത്തിൽ ഉപയോഗിച്ചിരിക്കുന്ന എന്റെ ചിത്രങ്ങള്‍ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു’- യുവതി പറയുന്നു. സിനിമയിലെ രംഗത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതമായിരുന്നു യുവതിയുടെ ട്വീറ്റ്.ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതോടെ തെറ്റ് പറ്റിയതിന് മാപ്പ് പറഞ്ഞ് ദുല്‍ഖറും രംഗത്തെത്തി.