കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടിയുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങുന്നതാണ്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്നതാണ് കേസ് വിസ്താരമെന്ന് അറിയിച്ചു. കൊറോണ വൈറസ് മൂലം നീണ്ട ഇളവേളയ്ക്ക് ശേഷമാണ് വിചാരണ തുടങ്ങുന്നത്. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂർത്തീകരിച്ചിരുന്നു.
പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം തുടങ്ങാനിരികയായിരുന്നു കൊറോണ വൈറസ് വ്യപനം ഉണ്ടായത്. ഇതോടെ വിചാരണ നടപടികളും തടസ്സപ്പെട്ടു. മാര്‍ച്ച് 24 ന് ശേഷം വിസ്താരം നടത്തിയിട്ടില്ല. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം എന്നാണ് സുപ്രീംകോടതി നേരത്തെ നിർദ്ദേശം നൽകിയത്. നടിയുടെ ക്രോസ് വിസ്താരത്തിന് ശേഷം ഇവരുടെ സഹോദരന്, നടി രമ്യാ നമ്പീശന്, സംവിധായകന് ലാലിന്റ ഡ്രൈവര്‍ സുജിത് എന്നിവരുടെയും ക്രോസ് വിസ്താരവും നടക്കുന്നതാണ്. ഇതിന്റെ തീയതി ഇതുവരെയും നിശ്ചയിച്ചിട്ടില്ല.
നടന് സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിന്റെ തീയതിയും നിശ്ചയിക്കാനുണ്ട്. സിദ്ദീഖിനെ മുൻപ് വിസ്താരത്തിന് വിളിച്ചു വരുത്തിയെങ്കിലും കോടതിയിലെ തിരക്ക് മൂലം മാറ്റിവെക്കുകയായിരുന്നു ചെയ്തത്. ഭാമയെ വിസ്തരിക്കുന്നത് പ്രൊസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നീട്ടിയത്. ഇതിനിടെ കേസിലെ ആറാം പ്രതി പ്രദീപിന് കഴിഞ്ഞയാഴ്ച ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. നടിയെ തട്ടിക്കൊണ്ടുവന്ന സംഘത്തെ കാത്ത് കളമശ്ശേരി അപ്പോളോ ജംങ്ഷനിൽ നിന്ന പ്രദീപ്, ഇവിടെ വെച്ച് വാഹനത്തിൽ കയറിയെന്നാണ് പ്രോസിക്യൂഷൻ കേസ് നൽകിയത്.