നാടക കലാരംഗത്തു നിന്നും ചലച്ചിത്ര ലോകത്തെത്തിയ താരമാണ് കനകലത. എന്നാൽ ഇപ്പോളിതാ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ ദുരിത അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഓച്ചിറയാണ് ഞാന്‍ ജനിച്ചത്. പഠിച്ചതും വളര്‍ന്നതുമെല്ലാം കൊല്ലത്താണ്. അച്ഛനവിടെ ചെറിയ ഹോട്ടല്‍ നടത്തുകയായിരുന്നു. ഞങ്ങള്‍ 5 മക്കള്‍. എനിക്ക് നാലു വയസുള്ളപ്പോള്‍ അച്ഛന് മരിക്കുകയുണ്ടായി. പറക്കമുറ്റാത്ത ഞങ്ങള്‍ മക്കളെ പിന്നീട് വളര്‍ത്തിയത് അമ്മയും അമ്മാവനും ചേര്‍ന്നാണ്. ദാരിദ്ര്യവും കഷ്ടപ്പാടുമായിരുന്നു ജീവിതം.വാടകവീടുകളില്‍ നിന്ന് വാടകവീടുകളിലേക്കുള്ള പലായനമായിരുന്നു. ചെറുപ്പത്തില്‍ തന്നെ കലാരംഗത്ത് സജീവമായിരുന്നു. അമച്വര്‍ നാടകങ്ങളിലൂടെയാണ് തുടക്കം. പിന്നീട് പ്രൊഫഷണല്‍ നാടകങ്ങളുടെ ഭാഗമായതോടെ അഭിനയം തന്നെ ജീവിതമാര്‍ഗം എന്നുറപ്പിച്ചു.പിന്നീട് ദൂരദര്‍ശനില്‍ ഒരു പൂ വിരിയുന്നു എന്ന സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.അതുവഴി മിനിസ്ക്രീനിലെത്തി.അതുകണ്ട് ഉണര്‍ത്തുപാട്ട് എന്നൊരു സിനിമയിലേക്ക് വിളിച്ചു. അഭിനയിച്ചു. പക്ഷേ ആ സിനിമ റിലീസായില്ല. പിന്നീട് ചില്ല് എന്ന സിനിമയാണ് റിലീസായത്.